ഇസ്‍ലാമബാദ്. വെറും 30-35 ബോളുകള്‍ക്ക് കളി നിയന്ത്രിക്കാന്‍ ഉള്ള അവസരം സഞ്ജു സാംസൺ നഷ്ട്ടപ്പെടുത്തിയെന്ന വിമര്‍ശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം കമ്രാൻ അക്മൽ. ‘‘തുടക്കം മുതൽ തന്നെ സഞ്ജു ആക്രമിച്ചു കളിച്ചിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു. സഞ്ജു 86 റൺസ് അടിച്ചെടുത്തു എന്നതു സത്യമാണ്. എന്നാൽ താരം നേരിട്ട 30–35 പന്തുകളിൽ അദ്ദേഹത്തിന് ഏകാഗ്രതയുണ്ടായിരുന്നില്ല’’– കമ്രാൻ അക്മൽ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
ട്വന്റി20യിലേതുപോലെ ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്നതാണു നല്ലതെന്നാണ് കമ്രാൻ അക്മലിന്റെ അഭിപ്രായം. വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ സഞ്ജുവിനു പരിചയക്കുറവു വലിയ പ്രശ്നമായി വരുന്നുണ്ടെന്നാണു കമ്രാന്‍ കണ്ടെത്തിയത്. ‘‘ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ കളിക്കണമെന്നു കാണിച്ചത് ശ്രേയസ് അയ്യരാണ്. പെട്ടെന്ന് റൺസ് കണ്ടെത്തി സാഹചര്യം അനുകൂലമാക്കണം. അദ്ദേഹം നന്നായി കളിച്ചു, ശ്രേയസ് പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു.’’– കമ്രാന്‍ പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ ഒൻപതു റണ്‍സിന്റെ തോല്‍വി എറ്റുവങ്ങേണ്ടി വന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജു സാംസണ്‍ 63 പന്തിൽ 86 റണ്‍സെടുത്തു പുറത്താകാതെനിന്നു.